2013, ജനുവരി 6, ഞായറാഴ്‌ച

ഇടറാത്ത വാക്കുകള്‍ തേടി .......

നിറഞ്ഞ കണ്ണുകള്‍
പെറുക്കി ക്കൂട്ടിയ
മുറിവേറ്റ വാക്കുകള്‍
ചേര്‍ത്തു വെച്ച്
മുന തേഞ്ഞ പെന്‍സില്‍
പകര്‍ത്തുന്നതാണ്
പകിട്ടില്ലാത്ത ഈ വാക്കുകള്‍

വരണ്ടുപോയ
എന്റെ കുളങ്ങളില്‍
ഉണങ്ങിത്തുടങ്ങിയ
തവളകളുടെ ജഡങ്ങളില്‍
നാളേക്കുള്ള
കരുതിവെപ്പ് കാണുന്ന
ഉറുമ്പുകളെ പോലെ
ഞാനെന്റെ വാക്കുകള്‍
പെറുക്കിയെടുക്കുന്നു,

കൊള്ളയടിക്കപ്പെട്ട
വിളനിലങ്ങള്‍ നോക്കി
നെടുവീര്‍പ്പിടുന്ന
കര്‍ഷകന് വേണ്ടി
മടിക്കുത്തില്‍ ബാക്കിയായ
വിത്തെടുത്തു കഞ്ഞി വെക്കുന്ന
പെണ്ണിനെ പോലെ
ഞാനെന്റെ ചിതലെടുത്ത
പുസ്തകപ്പുര നോക്കി
വാക്കുകളുടെ വിത്തും
വേവിചെടുക്കുന്നു,

നാട്ടു വെളിച്ചത്തില്‍
മാന ഭംഗം ചെയ്യപ്പെട്ട
കുഞ്ഞു കുട്ടികളെ പോലെ
തൊണ്ട വരണ്ടിരിക്കാതെ
ചവിട്ടാന്‍ കാലുയര്‍ത്തുന്നവന്റെ
ചുവന്ന മുഖത്തേക്കെറിയാന്‍
ഞാനെന്റെ വാക്കുകളെ
കനല്‍ ചൂളയില്‍
വേവിചെടുക്കുന്നു

വിലകെട്ട വാക്കുരക്കുന്ന
വില്‍ക്കപ്പെട്ട അധികാരികളാല്‍
ചതിയേറ്റ ഭൂമിയുടെ
ചങ്കില്‍ പുകയുന്ന
വാക്കെന്തെന്നറിയാന്‍
പകിട്ടില്ലാത്ത
ഈ വാക്കുകളോട്
നാക്കറുക്കപ്പെട്ടവരുടെ
വാക്കുകള്‍ ചേര്‍ത്തുരച്ച്
ഞാനെന്റെ വാക്കുകളില്‍
തീ പടര്‍ത്തുന്നു

ഇന്നിപ്പോള്‍
കരിഞ്ഞുണങ്ങിയ
വൃക്ഷങ്ങളില്‍ നിന്നും
കരിയിലത്തണല് പോലും
കൊഴിയില്ലെന്നറിഞ്ഞ്
കൂടൊഴിഞ്ഞു പോകുന്ന
കുരുവികളെ പോലെ
ഇടാറാത്ത വാക്കുകള്‍ തേടി
അതിരില്ലാത്ത ദേശാടനത്തിന്റെ
വിശുദ്ധ വഴികള്‍ തേടി
ഞാന്‍ അലയുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ